തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ മുതിർന്ന കോണ്ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയെയും വി.എം. സുധീരനെയും സന്ദർശിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിൽ നിന്നു സതീശൻ ആദ്യം പോയത് കെപിസിസി ആസ്ഥാനത്തേക്കായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ അദ്ദേഹത്തിന്റെ ഈശ്വര വിലാസം റോഡിലുള്ള വസതിയിലെത്തി സന്ദർശിച്ചത്.
ഊഷ്മളമായ സ്വീകരണമാണ് ആന്റണി നൽകിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ചു വർഷക്കാലം കേരളത്തിന്റെ സുവർണകാലഘട്ടമാകട്ടേ എന്ന് അദ്ദേഹം ആശംസിച്ചു.
ഒന്നിനു പിറകേ ഒന്നായി ജനകീയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രത്യാശ പ്രകടിപ്പിച്ച ആന്റണി സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ കടുത്ത സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു.
തുടർന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരനെയും സതീശൻ സന്ദർശിച്ചു. ഗൗരീശപട്ടത്തുള്ള സുധീരന്റെ വസതിയിലെത്തിയാണ് സതീശൻ അദ്ദേഹത്തെ സന്ദർശിച്ചത്.
അധികാരം വരുന്പോൾ അടുത്തുകൂടുന്ന ചങ്ങാതിമാരെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന ഉപദേശമായിരുന്നു സുധീരൻ സതിശനു നൽകിയത്. സതീശൻ മുഖ്യമന്ത്രിസ്ഥാനത്തെത്തിയത് നൂറുശതമാനം സ്വാഭാവിക നീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാത്രി 9.30യോടെ ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിൽ എത്തി ഭാര്യ മാറിയാമ്മ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരെ സന്ദർശിച്ചു.